11:20am 01 July 2026
NEWS
മത്സ്യമേഖലയിൽ വിജയഗാഥയുമായി ഷീജ സിൽവിയും രമാദേവിയും സംരംഭകത്വ മികവിന് സിഎംഎഫ്ആർഐയുടെ അംഗീകാരം
07/03/2026  08:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മത്സ്യമേഖലയിൽ വിജയഗാഥയുമായി ഷീജ സിൽവിയും രമാദേവിയും സംരംഭകത്വ മികവിന് സിഎംഎഫ്ആർഐയുടെ അംഗീകാരം
HIGHLIGHTS

1. ഷീജ സിൽവി കല്ലുമ്മക്കായ കൃഷിയിടത്തിൽ
2 രമാദേവി പ്രമോദ് അലങ്കാരമത്സ്യങ്ങൾക്ക് തീറ്റ നൽകുന്നു

കൊച്ചി: കഠിനാധ്വാനത്തിലൂടെ മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് മാതൃകയാകുകയാണ് ഷീജ സിൽവിയും കെ എസ് രമാദേവി പ്രമോദും. സംരംഭകത്വ മികവിലൂടെ കഴിവ് തെളിയിച്ച രണ്ട് തീരദേശ വനിതകളെയും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) തിങ്കളാഴ്ച നടക്കുന്ന അന്താരാഷ്ട്ര വനിതാദിന പരിപാടിയിയിൽ ആദരിക്കും. 

കല്ലുമ്മക്കായ കൃഷിയിലൂടെയാണ് കൊല്ലം ജില്ലയിലെ തെക്കും ഭാഗം സെന്റ് സെബാസ്റ്റ്യൻ ഐലന്റിലെ ഷീജ സിൽവി നേട്ടമുണ്ടാക്കിയത്. എറണാകുളം ജില്ലയിലെ നായരമ്പലം സ്വദേശിയായ രമാദേവി അലങ്കാരമത്സ്യ കൃഷിയിലാണ്് മികവ് തെളിയിച്ചത്.

മത്സ്യമേഖലലയിലുള്ളവർക്ക്് സാങ്കേതിക സഹായവും പരിശീലനവും നൽകുന്ന സിഎംഎഫ്ആർഐയുടെ എസ്.ടി.ഐ (സയൻസ് ടെക്‌നോളജി ആന്റ് ഇന്നൊവേഷൻ) ഹബ് പദ്ധതിയുടെ ഗുണഭോക്താക്കളാണ് ഇരുവരും.

കൊല്ലം അഷ്ടമുടിക്കായലിൽ ഭർത്താവ് സിൽവിയോടൊപ്പമാണ് ഷീജ കല്ലുമ്മക്കായ - കടൽ മുരിങ്ങ കൃഷിയിലേക്കിറങ്ങിയത്. പത്ത് വർഷം മുമ്പ് ചെറിയ രീതിയിൽ തുടങ്ങിയ ഈ സംരംഭം സിഎംഎഫ്ആർഐയുടെ പരിശീലനത്തിലൂടെയാണ് വാണിജ്യാടിസ്ഥാനത്തിലേക്ക് വളർത്തിയത്. ശാസ്ത്രീയരീതി അവലംബിക്കുന്നതിനാൽ വരുമാനം മെച്ചപ്പെടുത്താനായി. ഒരു യൂണിറ്റിൽ നിന്ന് ഒരു ലക്ഷം രൂപവരെ ലാഭം ലഭിക്കും. കുട്ടികളുടെ പഠനം ഉൾപ്പെടെ കുടുംബത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചത് കായലിലെ കൃഷിയാണ്.  അയൽപക്കത്തെ ഒട്ടേറെ സ്ത്രീകൾക്ക് തൊഴിൽ നൽകാനും ഇവർക്ക് സാധിക്കുന്നുണ്ട്. മേഖലയിലെ വനിതാ സ്വയംസഹായ ഗ്രൂപ്പുകളെ ഈ രംഗത്തേക്ക് എത്തിക്കുന്നതിലും ഷീജ നിർണ്ണായക പങ്കുവഹിക്കുന്നു.

പത്ത് വർഷം മുമ്പ് വെറും ഒരു വിനോദമായി അലങ്കാരമത്സ്യ കൃഷി തുടങ്ങിയതാണ് രമാദേവി. പടിപടിയായാണ് പുരോഗതി കൈവരിച്ചത്.  2022 ൽ സിഎംഎഫ്ആർഐയുടെ എസ്. ടി.ഐ. ഹബ് പദ്ധതിയുടെ ഗുണഭോക്താവാകാൻ സാധിച്ചത് സംരംഭകത്വ രംഗത്ത്  വഴിത്തിരിവായി. ലഭ്യമായ എല്ലാതരം അലങ്കാരമത്സ്യങ്ങളെയും രമാദേവിയുടെ ഫാമിൽ വളർത്തുന്നുണ്ട്. മത്സ്യകൃഷിയോടൊപ്പം വിത്തുൽപാദനവും നടത്തുന്നുണ്ട്. നിലവിൽ സർക്കാർ സ്ഥാപനമായ കാവിൽ (കേരള അക്വാവെഞ്ച്വേഴ്‌സ് ഇന്റർനാഷണൽ ലിമിറ്റഡ്) വഴിയും നേരിട്ടും ഇവർ മത്സ്യങ്ങൾ വിപണനം ചെയ്യുന്നു. ആഴ്ചയിൽ ശരാശരി 5,000 രൂപയോളം വരുമാനം ഈ മേഖലയിൽ നിന്ന് തനിക്ക് ലഭിക്കും. ഭർത്താവ് പ്രമോദ് നേട്ടങ്ങൾക്ക് കൂട്ടായി ഒപ്പമുണ്ട്.

കഠിനാദ്ധ്വാനത്തിലൂടെയും മാനേജ്‌മെന്റ് വൈദഗ്ദ്ധ്യം പുറത്തെടുത്തും വിജയം കൈവരിച്ചതിനുള്ള അംഗീകാരമായി 9 ന് നടക്കുന്ന രാജ്യാന്തര വനിതാദിനാഘോഷ പരിപാടിയിൽ സിഎം എഫ്.ആർഐ ഇരുവരെയും ആദരിക്കും. ചടങ്ങിൽ ഷീല കൊച്ചൗസേപ് ചിറ്റിലപ്പള്ളി മുഖ്യാതിഥിയാകും. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img